vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Saturday, 20 October 2012

സൂചിമുഖിപ്പക്ഷികള്‍

പതഞ്ഞൊഴുകുന്ന റഷ്യന്‍ വോഡ്കപോലെ നമ്മുടെ സ്നേഹം.
കര്‍പ്പൂരത്തിരികള്‍ കത്തിച്ചുവച്ച്, നിലാവ്പെയ്യുന്ന രാവുകളില്‍
പഴയസൗഹൃദങ്ങളുടെ കെട്ടുറപ്പിനായി ഒരിക്കല്‍ കൂടി നമുക്കൊരുമിക്കാം.
ഇന്ന്......
പത്തുമണിപ്പൂക്കള്‍ വിരിയുമ്പോള്‍ എന്റെ ക്രീയകളുടെ ആരംഭവും,
നാലുമണിപ്പൂക്കള്‍ വിരിയുമ്പോള്‍ അവയുടെ അവസാനവും ഞാനറിയുന്നു.
ഇവിടെ പുതിയ തിരിച്ചറിയലുകള്‍......
ഇനി പ്രവചനങ്ങളുടേയും കണക്ക് കൂട്ടലുകളുടേയും പിഴച്ച ചുവടുവയ്പ്പുകളുടേയും
സമാഹാരം തേടി നമുക്ക് യാത്ര തിരിക്കാം...
വഴിയോരത്തെ പീടികത്തിണ്ണയിലോ,പഴയപാരലല്‍ കോളേജിലോ,
അതുമല്ലെങ്കില്‍ ഏതെങ്കിലും ഉല്ലാസകേന്ദ്രത്തിലെ വൃത്തികെട്ട ഹോട്ടല്‍മുറികളിലോ വച്ച്
സൂചിമുഖിപ്പക്ഷികള്‍ ചെമ്പരത്തിപ്പൂക്കളില്‍ നിന്ന് ചുടുതേന്‍ നുകരുന്നപോലെ,
പരസ്പരം ചോരയുടെ രുചിയറിയാം......


                                          രൂപേഷ് വെട്ടിക്കവല


അരണ(അനൂപ്കുമാര്‍)


കലാലയം(കവിത.അനൂപ്കുമാര്‍)


അനാമിക

ജോസഫ്.......
അനാമികയെ പ്രണയിച്ച  നീ എനിക്ക് പരിചിതനാണ്.
ദീപ്തമായ നിന്റെ പ്രണയം, ആ ഏണിയും പാമ്പും കളിയും നീ അവള്‍ക്ക് തോറ്റുകൊടുത്തു.
അക്കങ്ങളെ മറികടന്ന് ക്രാന്തദര്‍ശിയായി നീ മുന്നേറിയപ്പോള്‍ ഒരുപക്ഷേ അവള്‍ കരുക്കള്‍-
വലിച്ചെറിഞ്ഞിരിക്കണം......
ഒരിക്കല്‍ നീ എന്നോടു പറഞ്ഞു അവളുടെ നിശ്വാസത്തിന്റെ ചൂടേറ്റാണ് നീ അവളെ പ്രണയിച്ചതെന്ന്.
സൂര്യകാന്തിപ്പൂക്കള്‍ മാത്രം വിരിയുന്ന പാടങ്ങളെ പുകപോലെ നനുത്ത മഞ്ഞ് മൂടുന്നത് നിന്റെ പതിവു സ്വപ്നമായിരുന്നു.സൈപ്രസ് മരങ്ങളുടേയും പൈന്‍മരക്കാടുകളുടേയും നടുവിലൂടെ കൈ കോര്‍ത്ത് നടന്നുനീങ്ങിയപ്പോള്‍ നിന്റെ മോതിരവിരല്‍ തുടിച്ചിരുന്നു.അപശകുനങ്ങളുടെ കൂട്ടത്തില്‍ നീ അതും എണ്ണിത്തുടങ്ങി
കുന്നിന്‍മുകളിലെ ഏതോ വൈദേശികന്റെ പഴയ ശവകുടീരത്തിനു മുന്നില്‍ വച്ചാണ് അവള്‍ക്കായി നീ ഒരു മാല കൊരുത്തത്. അന്ന് അവിടെ ശവംനാറിപ്പൂക്കള്‍ മാത്രമേ വിരിഞ്ഞിരുന്നുള്ളൂ.
ജോസഫ്........
നിന്റെ മരണം,
അന്ന് മഴ പെയ്തിരുന്നു.മലമുകളില്‍ വച്ച് അവള്‍ നല്കിയ കനികളില്‍ വിഷക്കനിമാത്രം നീ ബാക്കിവച്ചു.
ചോരയണിഞ്ഞ മുഖവുമായി മരവിച്ചു കിടന്ന നീ എന്റെ സ്മൃതിയിലുണ്ട്.അന്ന് കുങ്കുമപ്പൂവ് പോലെ ചെമന്നിരുന്ന നിന്റെ മുഖം കണ്ടാണ് ഞാനൊരു വിപ്ലവകവിയായത്...
നന്ദി...ജോസഫ്...നന്ദി..
ദൂരെ പഴയ കുന്നിന്‍മുകളില്‍ ആരോ ഏണിയും പാമ്പും കളിക്കുന്നു.
ഒരു പക്ഷേ അത് നിന്റെ ആ പഴയസ്നേഹിതയാകണം.. ഞാന്‍ അവിടേയ്ക്ക് പോകുന്നു.
എന്റെ വിപ്ലവവീര്യത്തിന് ചോരയണിഞ്ഞ ഒരു മുഖം കൂടി ആവശ്യമുണ്ട്.
ജോസഫ്..... നിനക്കെന്റെ വിപ്ലവാശംസകള്‍

                                                                (രൂപേഷ് വെട്ടിക്കവല)

Friday, 19 October 2012

ദാമ്പത്യം

ബ്യൂട്ടിപാര്‍ലറിന്റെ ചാരുബഞ്ചിലിരുന്ന് ഞാന്‍ നഗരത്തിലേക്ക് നോക്കി.കൂനനുറുമ്പുകള്‍
നിരയിട്ടപോലെ നഗരം. അവളെന്നെ സൂക്ഷിക്കാനേല്പിച്ച അവളുടെ പ്രിയപ്പെട്ട നായക്കുട്ടി എന്റെ
മടിയില്‍ കൂസലില്ലാതെ കിടന്നു.
ഞാന്‍ മുഷിഞ്ഞുതുടങ്ങിയിരുന്നു. കുറച്ചു സമയത്തെ കാത്തിരിപ്പിനൊടുവില്‍ പാര്‍ലറിന്റെ
ചില്ലുവാതില്‍ തുറന്ന് അവള്‍ പുറത്തേക്കു വന്നു. അവളുടെ നായക്കുട്ടി എന്റെ മടിയില്‍നിന്നും
ചാടിയിറങ്ങി അവളെ മുട്ടിയുരുമിനിന്നു.എങ്ങിനെയുണ്ട് എന്ന ഭാവത്തില്‍ ആകാംഷയോടെ അവള്‍
എന്റെ മഖത്തേക്കുനോക്കി.
നിരവ്വികാരനായി നില്‍ക്കുന്ന എന്റെ മുഖഭാവം അവളെ ദേഷ്യം പിടിപ്പിച്ചിരിക്കണം.അവള്‍ എനിയ്ക്
മുന്നേ നടന്നു.വിലകൂടിയ ഏതോ വിദേശനിര്‍മ്മിത പെര്‍ഫ്യൂമിന്റെ ഗന്ധം നിരത്തില്‍
നിറഞ്ഞു.കിടപ്പറയില്‍പ്പോലും അവളുടെ വിയര്‍പ്പിന്റെ ഗന്ധം ആസ്വദിക്കാന്‍ എനിയ്ക് കഴിഞ്ഞിട്ടില്ലല്ലോ?? തിരക്കുള്ള നഗരത്തിലൂടെ  ഒരു കാഴ്ചവസ്തുവായി അവള്‍ നടന്നു.പിന്നില്‍ കാവല്‍ക്കാരനായിഞാനും.നഗരക്കാഴ്ചകള്‍ കാണാനിറങ്ങിയ ചെറുപ്പക്കാരുടെ ഒരു കൂട്ടം അവളെ നോക്കിക്കൊണ്ട്
കടന്നുപോയി.എല്ലാവര്‍ക്കും ക്യാമറാകണ്ണുകള്‍.......
                    ദൂരെ നിരത്തിലൂടെ കശുവണ്ടിത്തൊഴിലാളികളായ കുറേ സ്ത്രീകള്‍ നടന്നു വരുന്നു.           ചോര വിയര്‍പ്പാക്കുന്നവര്‍..കൗതുകത്തോടെ ഞാന്‍ അവരെ നോക്കിനിന്നു. ഈ സമയം റോഡ് മുറിച്ച് അവള്‍ എതിരെകണ്ട തുണിക്കടയിലേയ്ക്ക് കയറി.അവളുടെ ഒപ്പമെത്താനായി ഞാന്‍ തിടുക്കംകൂട്ടി.നിരത്തിലൂടെ ചീറി വന്ന വിദേശനിര്‍മ്മിത കാര്‍ ഒരു അലര്‍ച്ചയോടെ നിന്നു.നഗരത്തിലെ കറുത്തപാതയില്‍ എന്റെ രക്തം ചെമന്ന ഒരു അരുവിയായി പതഞ്ഞൊഴുകി.ഓടിവന്ന കശുവണ്ടിത്തൊഴിലാളികള്‍ എന്നെ വാരിയെടുത്തു.അവരുടെ      വിയര്‍പ്പിന്റെ ഗന്ധം ഞാനറിഞ്ഞു.ആ ഗന്ധം എന്റെ ആത്മാവില്‍ അലിഞ്ഞു. അപ്പോള്‍ ശീതം നിറഞ്ഞ തുണിക്കടയില്‍ അവള്‍ കറുപ്പുനിറമുള്ള ഒരു ഷിഫോണ്‍ സാരി തിരഞ്ഞെടുത്തിരുന്നു.
( രൂപേഷ് വെട്ടിക്കവല)

പ്രണയം-ആധുനികപര്‍വ്വം

 ബൈക്കപകടത്തില്‍ മരിച്ച ബിനുപോളിന്റെ ശവഘോഷയാത്രയില്‍വച്ചാണ് ഞാനവളെ
 ആദ്യമായി പരിചയപ്പെട്ടത്.
വെള്ളാരംകല്ലുകള്‍ പോലെ കണ്ണുകള്‍ ഉള്ളവള്‍....
ആ കണ്ണുകള്‍ കൊണ്ട് അവളെന്നെ പ്രണയം അറിയിച്ചു.
ബിനുപോളിന്റെ തലതകര്‍ന്ന ശവം ഞാന്‍ വിസ്മരിച്ചു.
ആദ്യ പ്രണയം.......
ഒരു മഴപോലെ എന്നില്‍ പെയ്തിറങ്ങി.
ബിനുപോളിന്റെ മമ്മിയുടെ നിലവിളി ആ മഴയില്‍ അലിഞ്ഞുചേര്‍ന്നു.
വെള്ളാരംകല്ലുകള്‍ പോലെ മനോഹരമായ അവളുടെ കണ്ണുകള്‍.
ആ ഒരു നോട്ടത്തിനു വേണ്ടി നിരത്തിലൂടെ പള്‍സര്‍ ബൈക്കുകള്‍ ചീറിപ്പാഞ്ഞു.
എന്റെ ലാപ് ടോപ്പില്‍ അവള്‍ സ്ക്രാപ്പുകള്‍ അയച്ചു കൊണ്ടേയിരുന്നു.
അസ്ത്രങ്ങള്‍ ഹൃദയത്തില്‍ തുളച്ചുകയറുന്ന ചിത്രങ്ങള്‍.
അവ എന്നും  അവള്‍ക്ക് ഇഷ്ടമായിരുന്നു....
ചെവിമുറിച്ച് സ്നേഹഭാജനത്തിന് സമ്മാനിച്ച വാന്‍ഗോഗിനെപ്പോലെ എന്റെ ഹൃദയം
ഒരു പിറന്നാള്‍ സമ്മാനമായി അവള്‍ക്ക് നല്‍കേണ്ടി വരുമെന്ന് ഞാന്‍ ഭയന്നു.
വേനല്‍ച്ചൂടില്‍ എന്റെ ചോരവീണ് പാത തണുത്തു.
രക്തം വാര്‍ന്നു മരിച്ച എന്റെ ചിത്രവുമായി പ്രമുഖപത്രങ്ങള്‍ നിരത്തുകള്‍ വാണു.
എന്റെ ശവഘോഷയാത്രയില്‍, എനിക്കായി പ്രണയത്തിന്റെ പാഠം പറഞ്ഞുതന്ന
കാമിനിയുടെ വെള്ളാരംകല്ലുകള്‍ പോലെയുള്ള കണ്ണുകള്‍ പുതിയമുഖം തേടി.
എന്റെ ഓര്‍ക്യൂട്ടില്‍ പരിചിതനല്ലാത്ത ഏതോ ഒരു ചങ്ങാതി ഒരു ചിത്രം അയച്ചു.
ഒരു സാരിത്തുമ്പില്‍ തൂങ്ങിയാടുന്ന രണ്ടാത്മാക്കളുടെ ചിത്രം,
ആ ചിത്രത്തില്‍ അപ്പോഴും അവരുടെ കാല്‍വിരലുകള്‍ തമ്മില്‍
പ്രണയിക്കുകയായിരുന്നു.........


                                                                                 (രൂപേഷ്,വെട്ടിക്കവല)