vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Sunday, 25 November 2012

ജീവിതം ധന്യമായ് തീര്‍ന്നു(ബാലകവിത)

കൊച്ചു ചെടിനിന്നു ദൂരെ എന്നെ കൊച്ചിലയാട്ടി വിളിച്ചു.
മോദമടുത്തു ഞാനെത്തി ഒരു സൂനമെനിക്കായ് നീട്ടി.
സൂനമിറുക്കുവാനാഞ്ഞു കയ്യില്‍ തട്ടിയാ വണ്ടും മുരണ്ടു
കാത്തുഞാന്‍ ചുറ്റും പറന്നു ഇന്നീപ്പൂവിന്നുടമസ്ഥനല്ലോ
ഞാനും വദിച്ചു രസത്തില്‍ ഇന്നീപ്പൂവിന്നുടമസ്ഥയല്ലോ
നിത്യം വളവും ജലവും നല്കി ഓമനിച്ചങ്ങു വളര്‍ത്തും
ഇച്ചെടിക്കൊമ്പത്തു നൃത്തം ചെയ്യും പൂവിന്നുടമസ്ഥ ഞാനും
എന്നമ്മ നിന്നു വളരാന്‍ ഇന്നീ മണ്ണു സഹായിച്ചതില്ലേ?
മണ്ണിന്നുപകാരമേകാന്‍ ഇന്നു പോകുന്നതാണെന്റെ ധര്‍മ്മം
എന്നു നിനയ്ക്കുന്നപോലാ മലര്‍ നിന്നിതേ മണ്ണിനെ നോക്കി
തക്കത്തിലെത്തിപ്പവനന്‍ അതു തട്ടിയെടുക്കാനൊരുങ്ങി
മൂവരും തര്‍ക്കിച്ചു ഞങ്ങള്‍ തെല്ലു നേരമങ്ങീ നില നിന്നു
പെട്ടെന്നൊരൊത്തു തീര്‍പ്പാക്കി ഞങ്ങള്‍ മൂവരും സംതൃപ്തിയാര്‍ന്നു
നന്മധു മാത്രം മതിയെന്നോതി വണ്ടും മധുവുണ്ടു പോയി
പൂവിന്‍ സുഗന്ധം മതിയെന്നു ഞാന്‍ സൂനമിറുത്തു മണത്തു 
 വാടിക്കുഴഞ്ഞ സുമത്തെ ഞാനും അച്ചെടിച്ചോട്ടിലെറിഞ്ഞു
വേഗം കരിഞ്ഞും അലിഞ്ഞും  അതു മണ്ണോടുചേര്‍ന്നു വളമായ്
ഈശന്റെ മായാവിലാസം ഓര്‍ത്തു ഞാനാ സുമത്തോടുചൊന്നു
ഖേദിക്കവേണ്ട സുമമേ നിന്റെ ജീവിതം ധന്യമായ്ത്തീര്‍ന്നു
ലാളിപ്പവര്‍ക്കൊന്നു പോലെ നീയിന്നാനന്ദമേകി മറഞ്ഞു
ഇക്കണ്ടതെല്ലാം നശിക്കും അവ മണ്ണോടു ചേര്‍ന്നു മറയും
തെല്ലുമേ ഖേദിക്കവേണ്ട നിന്റെ ജീവിതം ധന്യമായ് തീര്‍ന്നു

        കെ.എസ്. ഭാര്‍ഗ്ഗവി ടീച്ചര്‍ വെട്ടിക്കവല

No comments:

Post a Comment