vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Friday, 14 December 2012

അനുയാത്ര

നീ സ്നേഹിച്ചിരുന്ന വയലറ്റ് നിറമുള്ള പെണ്‍പക്ഷികളിലൊന്ന്-
ഇന്നലെ ചത്തു....
ഒരിക്കല്‍ ഞാനതിനെ നിനക്ക് പിടിച്ചു തന്നിരുന്നു.
അന്നായിരുന്നല്ലോ എന്റെ ഇഷ്ടം ഞാന്‍ നിന്നെ അറിയിച്ചത്.
തലേന്നു രാത്രിയും മഴ തോരാതെ പെയ്തിരുന്നു.
ഉറക്കം എന്നെ വിട്ട് എന്നേ പോയിരുന്നു.
പ്രഭാതസവാരിക്ക് പോയവരാണ് നിന്റെ മരണവാര്‍ത്ത
ആദ്യമായി എന്നെ അറിയിച്ചത്.
എന്നെ സാന്ത്വനപ്പെടുത്താന്‍ അന്ന് ഒരു കുളിര്‍ കാറ്റുപോലും
വീശിയിരുന്നില്ല...
ഞാനെത്തിയപ്പോഴേക്കും ചിത കെട്ടടങ്ങിയിരുന്നു.
അവിടെയും നീ തന്നെ ജയിച്ചു
തോല്‍വി നിനക്കിഷ്ടമായിരുന്നില്ലല്ലോ???
രാത്രിവണ്ടിയിലെ അവസാനയാത്രക്കാരി-
ലൊരാളായി ഞാന്‍ തിരികെയെത്തി.
കടുംവിസ്കിയില്‍ ഹിമക്കട്ട ചാലിച്ച് ഞാന്‍
ആ രാത്രിയും തള്ളിനീക്കി.
അപ്പോഴും പറിച്ചുമാറ്റാനാകാതെ നീ എന്നില്‍ ഉറഞ്ഞുനിന്നു.
അതോടെ..... ഇടിമിന്നലും പേമാരിയും അതിജീവിക്കാന്‍
ഞാന്‍ കരുതിവച്ച മനസ്സും എനിക്ക് അന്യമായി.
ശിരസ്സ് ഒടിഞ്ഞ് ചുമലിലേക്ക് ചാഞ്ഞായിരുന്നത്രേ
എന്റെ ശവം തൂങ്ങിയാടിയത്.
ചിതയിലേക്കെടുത്തപ്പോള്‍ കണ്ണീരുപൊഴിക്കാന്‍-
ഒരു തെരുവുനായപോലും ഇല്ലായിരുന്നു.
ഇനി.....
ഈ നീലാകാശത്തില്‍ തുമ്പികളായി നമുക്ക് പറന്നു നടക്കാം.
ഇനിയുള്ള നമ്മുടെ യാത്രകളില്‍ ഞാനായിരിക്കും മുന്‍പേ പോകുക.
നീ അനുഗമിക്കുമെന്ന പ്രതീക്ഷയോടെ..........



                                                      രൂപേഷ് വെട്ടിക്കവല

Sunday, 9 December 2012

ആനന്ദധാര(ബാലചന്ദ്രന്‍ ചുള്ളിക്കാട്)

ചൂടാതെ പോയി നീ നിനക്കായ് ഞാന്‍
ചോരചാറി ചുവപ്പിച്ചൊരീ പനിനീര്‍പൂവുകള്‍
കാണാതെ പോയി നീ നിനക്കായ് ഞാന്‍
എന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്നു തൊടാതെ പോയി നീ വിരല്‍തുമ്പിനാല്‍                                             
തുടിക്കുമെന്‍ പ്രാണന്റെ തന്ത്രികള്‍..............                                                
തുടിക്കുമെന്‍ പ്രാണന്റെ തന്ത്രികള്‍..............
അന്ധമാം സംവത്സരങ്ങള്‍ക്കു മക്കരെ
അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന ശരത്ക്കാല
സന്ധ്യയാണെന്നും എനിക്കു നീ ഓമനേ..
ദു:ഖമാണെങ്കിലും... നിന്നെകുറിച്ചുള്ള-
ദു:ഖമെന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന

അന്ധമാം സംവത്സരങ്ങള്‍ക്കു മക്കരെ
അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന ശരത്ക്കാല
സന്ധ്യയാണെന്നും എനിക്കു നീ ഓമനേ..

Friday, 7 December 2012

പൈങ്കിളി

എന്തെടോ തത്തമ്മേ! ചാരത്തുവന്നു നീ
വട്ടമിട്ടെന്തേ പറന്നീടുന്നു
എന്തുണ്ടു വാര്‍ത്തകള്‍ എന്നോടു ചൊല്ലുവാന്‍
എന്തിവണ്ണം വട്ടമിട്ടിടുന്നു.
വാനവരാരാനും ചൊല്ലിയയച്ചിതോ?
ഭൂവിന്‍ വിശേഷമറിഞ്ഞുപോരാന്‍
മിന്നിത്തിളങ്ങുന്ന നക്ഷത്രപ്പൊട്ടുകള്‍
കൊണ്ടുവരാഞ്ഞതങ്ങെത്ര കഷ്ടം!
പട്ടുറുമാല്‍ കെട്ടി തന്നതങ്ങാരെടോ
പട്ടുതൊഴും നിന്റെ മേനി തന്നില്‍
മൈലാഞ്ചി ചേലിലണിയിച്ചതാരെടോ
ചുണ്ടിലും പാദസരോജത്തിലും
എന്തേ!നടുങ്ങിപോയ് കാനനമല്ലിതു
വേടനില്ലമ്പെയ്തു നിന്നെ വീഴ്ത്താന്‍
ഓമനേ,തങ്കമേ നീയെന്‍ സവിധത്തില്‍
വന്നിരുന്നാനന്ദമേകിയാലും.
തുഞ്ചന്റെ മുന്‍പില്‍ നീ കൊഞ്ചിയ പാട്ടുകള്‍
ഭാഗവതം കിളിപ്പാട്ടു തന്നെ
പാടുക പാട്ടു നീ കേട്ടു കേട്ടാത്മാവും
സത്യസ്വരൂപനില്‍ ചേര്‍ന്നിടട്ടെ.
ഇപ്പോളൊരുക്കുന്ന കൃഷ്ണപൂജയ്ക്കു നീ
നൃത്തവും ഗാനവും നല്‍കിടേണം
പൂജയ്ക്കുവച്ചൊരപ്പാലും പഴങ്ങളും
ആമോദമോടെയെടുത്തു നല്കാം...


                                                                 ഭാര്‍ഗ്ഗവി ടീച്ചര്‍ വെട്ടിക്കവല

Wednesday, 5 December 2012

ഹൃദയവാതില്‍

​എന്റെ ഹൃദയത്തിന് ഒരു വാതിലുണ്ട്
പൊടിപിടിച്ച്, മാറാലകെട്ടി, വരണ്ട്,
വിള്ളലുകള്‍ വീണ ഒരു വാതില്‍..
നിങ്ങള്‍ക്ക് ആ വാതില്‍ തുറന്നു വരാം.
പൊടിപിടിച്ച തറയില്‍ മുന്നേ വന്നവരുടെ കാല്പ്പാടുകള്‍.
പിന്‍തുടരുക..........
അങ്ങ് ദൂരെ ചന്ദനപ്പൊട്ടിന്റെ വലുപ്പത്തില്‍ വെളിച്ചം വീഴുന്നിടത്ത്
ശൂന്യമായ ഒരു കിളിക്കൂട്......
എന്റെ ഹൃദയത്തില്‍ കാണാന്‍ ഇത്രമാത്രം.
തിരികെ പോകാന്‍ വന്നവഴി തന്നെ.
പോകുന്നതിന് മുന്‍പ് ഒരു വാക്ക്,
ആ വാതില്‍ കൊട്ടിയടയ്ക്കരുത്
ഒരു പക്ഷേ...................

                                                                രൂപേഷ് വെട്ടിക്കവല

Sunday, 2 December 2012

എന്റെ മരണം

മരിച്ചിട്ടും എന്റെ കണ്ണുകള്‍ തുറന്നു തന്നെയിരുന്നു
ആ കണ്ണുകള്‍ക്ക് അവളെക്കണ്ട് കൊതി തീര്‍ന്നിരിക്കില്ല
തലയ്ക്കല്‍ കത്തിയെരിയുന്ന വിളക്കിന്റെ വെളിച്ചത്തില്‍
എന്റെ കണ്ണുകളിലെ തിളക്കം അവള്‍ കണ്ടിരിക്കണം
തറയില്‍ വീണ് ചിതറി ഒഴുകിയ അവളുടെ കണ്ണീര്‍
എന്റെ കാലടികളെ നനച്ചിരുന്നു
അതിന് ഇളം ചൂട്....
എനിക്കായി ജീവിതം ഹോമിച്ച പെണ്‍കുട്ടീ.....
നിനക്ക് തരാനായി എന്റെ നെഞ്ചിലേറ്റിയിരിക്കുന്ന പുഷ്പചക്രത്തിലെ,
ഒരിതളുകൊഴിഞ്ഞ വെളുത്തറോസാപ്പൂവ് മാത്രം.......


                                                                         രൂപേഷ് വെട്ടിക്കവല

Saturday, 1 December 2012

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്














എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാം
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്,
ഒരു പൂവുണ്ടായിരിക്കും.......
ജിജ്ഞാസയുടെ ദിവസങ്ങളില്‍,
പ്രണയത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടുന്നതിന് മുന്‍പ് ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം...
രേഖകള്‍ മാഞ്ഞ കയ്യിലും ഒരു ദളം.....
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരുന്നു
ഒഴിച്ചു തന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
അല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനി എന്റെ ചങ്ങാതികള്‍ മരിച്ചവരാണ്.....
ഇനി എന്റെ ചങ്ങാതികള്‍ മരിച്ചവരാണ്.....


                                                       എ.അയ്യപ്പന്‍

വിശിഷ്ട നര്‍ത്തകന്‍

ഒരു കൂസലുമേശിടാതിതാ
ചെറുപുഷ്പത്തിലിരുന്നു മന്ദമായ്
ചെറുതേന്‍ നുകര്‍ന്നതോര്‍ക്കുകില്‍
ചെറു പൂമ്പാറ്റയിതെന്യെയാരിവന്‍
 ചെറു പൂക്കളില്‍ വന്നുമുട്ടിയ-
പ്പനിനീര്‍ തന്റെ പുറത്തു വീഴ്ത്തി പൂ-
 മ്പൊടിയാം പൗഡറുമിട്ടുകൊണ്ടിതാ 


ഒരു നൃത്തത്തിനു കോപ്പുകൂട്ടിനാന്‍
ചെറുപുള്ളി കലര്‍ന്നിടുന്ന പൂ-
ഞ്ചിറകും തുള്ളിയൊരല്പനേരമായ്
ചെറുനര്‍ത്തനമങ്ങു ചെയ്തിതാ
കരളും കണ്ണുമവന്‍ കവര്‍ന്നിതേ
അരികത്തു വിളങ്ങിടുന്നൊരാ
മണമേറും ചെറുപുഷ്പവല്ലികള്‍
നറുതേന്‍ നുകരാന്‍ കൊടുത്തിതേ
മടികൂടാതിഹ നര്‍ത്തകന്നുടന്‍.

                                                   ഭാര്‍ഗ്ഗവി ടീച്ചര്‍ വെട്ടിക്കവല

ദേശാടനപക്ഷികള്‍

സൈബീരിയന്‍ കാടുകളില്‍നിന്ന് കഴുമരങ്ങള്‍ പൂക്കുന്നനാട്ടിലേക്ക്
ദേശാടനപ്പക്ഷികള്‍ പറന്നെത്തി
തള്ളപക്ഷി ഇണയോട് ചേര്‍ന്ന് നീലാകാശത്തില്‍,
പ്രണയസല്ലാപം നടത്തി
കണ്ടല്‍ക്കാടുകളുടെ മനോഹാരിതയ്ക്ക് താഴെ,
ഒളിപ്പോരാളികള്‍ ഉന്നംനോക്കിയിരുന്നു.
നീലാകാശത്ത് അവിടവിടെ ചുവപ്പു വര്‍ണ്ണം........
തള്ളപക്ഷിയുടെ കണ്ണുകള്‍ ഈറനായി
അത് കഴുമരങ്ങളിലൊന്നില്‍ തലയറഞ്ഞ് മരിച്ചു.
അതിന്റെ രക്തം കഴുമരങ്ങള്‍ക്ക് കീഴെ വിരിഞ്ഞ,
ശവംനാറിപ്പൂക്കളെ ചുവപ്പുനിറമാക്കി.
ഏതോ നിശാനൃത്തശാലയില്‍ ചില്ല് പാത്രത്തിലെ വോഡ്കയില്‍,
വറുത്തമാംസം മുക്കിത്തിന്ന കിറുക്കന്‍ മരണഗീതം പാടി.
നഗ്നയായ നര്‍ത്തകിയുടെ കിരീടത്തില്‍ ചുവന്ന ശവംനാറിപ്പൂവ്
കഥയറിയാതെ ദേശാടനപ്പക്ഷികള്‍ വന്നുകൊണ്ടേയിരുന്നു
അവയുടെ നിണം വീണ്  ശവംനാറിപ്പൂക്കള്‍ പിന്നെയും ചുവന്നു...



                                 രൂപേഷ് വെട്ടിക്കവല