vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Wednesday, 13 March 2013

മാര്‍ച്ച് മാസത്തിലെ ചിരി (കഥ)

ശിവശങ്കരന്‍ സാറിനെ മാനേജര്‍ വിളിക്കുന്നു...
ശിപായി രവിച്ചേട്ടന്‍ വന്നുപറഞ്ഞപ്പോള്‍ ഫയല്‍ കൂമ്പാരത്തില്‍ നിന്നും ശിരസ്സുയര്‍ത്തി നോക്കി.
മറ്റ് ജീവനക്കാരേക്കാള്‍ പ്രായമുള്ളതിനാല്‍ മാനേജര്‍ പോലും-
 ശിപായി രവിയെ രവിച്ചേട്ടനെന്ന് വിളിക്കുകയാണ് പതിവ്.
ബീഢിക്കറപുരണ്ട പല്ലുകള്‍ കാട്ടി രവിച്ചേട്ടന്‍ ചിരിച്ചുനിന്നു.
ഇന്നെന്താണ് താന്‍ ചെയ്ത കുറ്റം?
ഓരോ കാരണം പറഞ്ഞ് മാനേജര്‍ ശകാരിക്കുക പതിവാണ്.
ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് മാനേജരുടെ കാബിനിലേക്ക് നടന്നു.
അനുവാദം ചോദിച്ച് അകത്തുകടന്നു.
ശീതീകരിച്ച മുറിയിലെ റിവോള്‍വിംഗ് ചെയറിലിരുന്ന് കണ്ണടയ്ക്ക് മുകളിലൂടെ നോക്കി-
അദ്ദേഹം ഇരിക്കാന്‍ ആഗ്യം കാട്ടി.
നന്ദി പ്രകാശിപ്പിച്ച് വിനയാന്വിതനായി ഇരുന്നു.
പതിവിന് വിപരീതമായി ചിരിച്ചുകൊണ്ട് അദ്ദേഹം കുശലാന്വേഷണം ആരംഭിച്ചു.
"മിസ്റ്റര്‍ ശിവശങ്കരന്‍" താങ്കള്‍ ഇപ്പോഴും വാടകവീട്ടിലാണോ താമസം?
അതെ, ഞാന്‍ പറഞ്ഞു.'
കുട്ടികള്‍ ഏത് സ്കൂളില്‍ പഠിക്കുന്നു?
നഗരത്തിലെ ഗവണ്‍മെന്റ് സ്കൂളില്‍... ആകാംഷയോടുള്ള എന്റെ മറുപടി.
"മിസ്റ്റര്‍ ശിവശങ്കരന്‍"ഇത് ഏത് മാസമാണെന്നറിയാമല്ലോ?
യെസ് സാര്‍,  മാര്‍ച്ച് മാസം. എന്നിലെ ആകാംഷയ്ക്ക് കനം വച്ചു.
ഈ മാസത്തിന്റെ പ്രത്യേകത അറിയാമോ?
പരീക്ഷ അടുത്തു എന്നു പറഞ്ഞ് രാവിലെ ഭാര്യ കുട്ടികളെ വിളിച്ചുണര്‍ത്തുന്നത് എന്റെ ഓര്‍മ്മയിലെത്തി,
പക്ഷേ എന്തുകൊണ്ടോ ഒന്നും മറുപടി പറഞ്ഞില്ല.
അദ്ദേഹം തുടര്‍ന്നു...
നമ്മുടെ ബാങ്കിന്റെ "നിക്ഷേപസമാഹരണ"മാസമാണിത്, ഒരുകോടി രൂപ നാം
നിക്ഷേപത്തിലൂടെ സമാഹരിക്കണം. അതില്‍ ശിവശങ്കരന്റെ ടാര്‍ജറ്റ് "ടെന്‍ ലാക്ക്" ആണ്.
താങ്കള്‍ക്ക് അതിന് സാധിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും ബ്രാഞ്ചിലേക്ക് പോകേണ്ടിവരും.
അതിന്റെ ബുദ്ധിമുട്ട് അറിയാമല്ലോ?
ശരി ഇനി താങ്കള്‍ക്ക് പോകാം.... ശേഷം മുന്നിലിരുന്ന കമ്പ്യൂട്ടറിലേക്ക് അദ്ദേഹം ശ്രദ്ധതിരിച്ചു.
ശീതീകരിച്ച മുറിയില്‍ ഉഷ്ണം നിറയുന്നതായി തോന്നി.
ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലെത്തി ഉമ്മറത്തെ ചാരുകസാലയില്‍ മലര്‍ന്നു.
നിക്ഷേപസമാഹരണം മനസ്സിനെ ആകുലപ്പെടുത്തുന്നു.
ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് പടിക്കലേക്ക് നോക്കി.
പാല്‍ക്കാരന്‍ വര്‍ക്കിചേട്ടന്‍ പാലുമായി വരുന്നു.
പലപ്പോഴും താന്‍ അയാളെ ശ്രദ്ധിക്കാറേയില്ല.
എന്നും ഭാര്യയാണ് കുശലം ചോദിക്കാറ്.
പതിവ് തെറ്റിച്ച് മുറ്റത്തേക്കിറങ്ങി പാല്‍പാത്രം വാങ്ങി.
"എന്തുണ്ട് വര്‍ക്കിചേട്ടാ വിശേഷം" ഞാന്‍ ചോദിച്ചു.
അമ്പരന്നു നില്ക്കുന്ന വര്‍ക്കിചേട്ടനെ നോക്കി ഞാന്‍ ചിരിച്ചു.
"മാര്‍ച്ച് മാസത്തിലെ ചിരി"



                                                         രൂപേഷ് വെട്ടിക്കവല

                                 

2 comments:

  1. കൊള്ളാം... നന്നായിട്ടുണ്ട്... 10 ലക്ഷത്തിനു പകരം 10 പിള്ളേർ എന്നാണെങ്കിൽ ശിവശങ്കരൻ സാറിന്റെ പേരു മാറുമോ? :)

    ReplyDelete
  2. അതെ....മാറ്റാമല്ലോ....രൂപേഷ്സര്‍ എന്ന് മാറ്റിക്കോ.....ഹി...ഹി
    മാര്‍ച്ച് മാസത്തിലെ പിള്ളേരെ പിടുത്തക്കാര്‍ എന്ന് തലക്കെട്ട് മാറ്റണം...

    ReplyDelete